വാഷിംഗ്ടൺ ഡിസി: യുഎസിലെ ഇന്ത്യൻ ഐടി കമ്പനികൾ പുതിയ എച്ച് വൺബി വീസകൾ വഴി ജീവനക്കാരെ ജോലിക്കെടുക്കുന്നത് ഗണ്യമായി കുറച്ചതായി ബ്ലൂംബെർഗ്. 2025 സാമ്പത്തിക വർഷത്തിൽ പ്രമുഖ ഇന്ത്യൻ സ്ഥാപനങ്ങൾ ആദ്യമായി ഫയൽ ചെയ്ത എച്ച് വൺബി വീസ അപേക്ഷകളിൽ 37 ശതമാനം കുറവുണ്ടായി.
ഏറ്റവും വലിയ ഏഴ് ഇന്ത്യൻ ഐടി സ്ഥാപനങ്ങൾക്ക് 2025 സാമ്പത്തിക വർഷത്തിൽ ആകെ 4,573 വീസകൾ മാത്രമാണ് ലഭിച്ചത്. യുഎസിൽ നേരിട്ട് കൂടുതൽ ജീവനക്കാരെ നിയമിക്കാനുള്ള ഇന്ത്യൻ ഐടി ഭീമന്മാരുടെ തന്ത്രപരമായ മാറ്റമാണ് ഈ കുറവിന് കാരണം.
വിദേശ തൊഴിലാളികൾക്കായി എച്ച് വൺബി വീസകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഈ കമ്പനികളുടെ പുതിയ ലക്ഷ്യം. എച്ച് വൺബി വീസകൾ ലഭിക്കുന്നതിൽ ഈ വർഷം യുഎസ് ടെക് കമ്പനികൾ ചരിത്രത്തിൽ ആദ്യമായി ആദ്യ നാല് സ്ഥാനങ്ങൾ നേടി.
ആമസോൺ, മെറ്റാ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയാണ് മുൻനിരയിൽ. ഇന്ത്യൻ കമ്പനികളിൽ ടാറ്റാ കൺസൾട്ടൻസി സർവീസസ് അഞ്ചാം സ്ഥാനത്താണ്.
അതേസമയം, യുഎസിൽ ചിപ്പ് നിർമാണ മേഖലയ്ക്ക് വിദേശ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എച്ച് വൺബി പ്രോഗ്രാമിനെ വീണ്ടും ന്യായീകരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും ഈ വീസകൾ പൂർണമായി നിർത്തലാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.